കാക്കനാട്: കുടിയേറ്റമേഖലയായ തൊടുപുഴ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നാരങ്ങാനത്തെ കൈവശസ്ഥലത്ത് സ്ഥാപിച്ച കുരിശ് വനപാലകർ പൊളിച്ചുമാറ്റിയ നടപടി നിയമവിരുദ്ധവും ക്രൈസ്തവ വിശ്വാസത്തോടുള്ള അവഹേളനവും മതസ്വാതന്ത്യത്തിന്റെ ലംഘനവുമാണെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ വിലയിരുത്തി. വന്യമൃഗങ്ങളെയും വനപാലകരെയും നിയന്ത്രിക്കുന്നതിൽ സംസ്ഥാന വനംവകുപ്പ് തികഞ്ഞ പരാജയമാണ്.
കേരളത്തിൽ ലക്ഷക്കണക്കിനാളുകൾ കൈവശഭൂമികളിൽ ജീവിക്കുന്നുണ്ട്. അവിടെ വീടുകളും വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും മറ്റു സ്ഥാപനങ്ങളും നിലനിൽക്കുന്നുണ്ട്. തൊമ്മൻകുത്ത് മേഖലയിൽ പതിറ്റാണ്ടുകളായി ആളുകൾ കൈവശഭൂമിയിൽ താമസിച്ചുവരുന്നു. അപ്രകാരം ഇടവകക്കാർക്ക് ആറുപതിറ്റാണ്ടായി കൈവശാവകാശമുള്ളതും ഇ.എം.എസ്. ഭവനപദ്ധതി ഉൾപ്പെടെ നിർമാണങ്ങൾ ഉള്ളതുമായ പ്രദേശത്ത് വനംവകുപ്പ് ജണ്ടയ്ക്ക് 750 മീറ്റർ അകലത്തിൽ ഇടവക സ്ഥാപിച്ച കുരിശാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മതവികാരം വ്രണപ്പെടു ത്തിക്കൊണ്ട് പൊളിച്ചുകളഞ്ഞിരിക്കുന്നത്. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയും അങ്ങേയറ്റം പ്രതിഷേധാർഹമായ കടന്നുകയറ്റവുമാണ്.
2023 ഓഗസ്റ്റ് 4 മുതൽ പ്രാബല്യത്തിലുള്ള Forest Conservation Amendment Act -2023 എന്ന കേന്ദ്രനിയമത്തിന്റെ ഗുരുതരലംഘനമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയിരിക്കുന്നത് പ്രസ്തുത നിയമഭേദഗതി അടിസ്ഥാനമാക്കി പരിശോധിച്ചാൽ തൊമ്മൻകുത്ത് ഉൾപ്പെടെയുള്ള മേഖലയിലെ കൈവശഭൂമികൾ വനത്തിന്റെ നിർവചനത്തിൽനിന്നും സ്വതന്ത്രമാണ്. നിയമപ്ര കാരം ജോയിന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കി പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കുകയാണ് വേണ്ടത്.
സംസ്ഥാനത്തുടനീളം വനമേഖലയോടുചേർന്നപ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമങ്ങൾ ഗൗരവമുള്ളതാണ്. ജനങ്ങളുടെ കൈവശഭൂമിയിലെ ക്രിസ്ത്യൻ മതപ്രതീകങ്ങളും ആരാധനാകേന്ദ്രങ്ങളും നശിപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾക്കു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. ഈ വിഷയത്തിൽ ഭരണ പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾ നിശബ്ദത പാലിക്കുന്നത് അപലപനീയമാണ്. നിയമവിരുദ്ധവും മതസ്‌പർദ്ധ വളർത്തുന്നതുമായ രീതിയിൽ പരിധിവിട്ടു പ്രവർത്തിക്കുന്ന വനപാലകർക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കണമെന്ന് സീറോമലബാർസഭ സർക്കാരിനോട് ആവശ്യപ്പെടുന്നു. തൊമ്മൻകുത്ത് സെന്റ് തോമസ്‌പള്ളിയുടെ കുരിശ് പുനസ്ഥാപിക്കുന്നതിനുള്ള ഇടപെടലുകളും ഉണ്ടാകണമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു.
The destruction of the cross in Thommankuthil was the fault of the forest guards.